2017 ഫെബ്രുവരി 6, തിങ്കളാഴ്‌ച

വിഷുപ്പുലരി

ഉണർന്നിതാ മേടത്തിൻ ചന്ദനപ്പുലരിയീ-
നറുപൊൻകണിയെ വരവേൽക്കുവാനായ്
മേടത്തിൻ പൊൻവെയിൽ നാളമോയിന്നിതാ
വരവേൽപ്പൂവീപുതു പൊൻവിഷുപ്പുലരിയെ

ഒരു ചെറുകണിക്കൊന്ന പൂക്കുന്നിതാമെല്ലെ
നറുപൊൻവിഷുവിനെ തഴുകിലാളിക്കുവാൻ
വിഷുപ്പക്ഷി പാടുമാ രാഗമോ തേടുന്നു
തെന്നലിന്നലകൾതൻ ജീവരേണു

ചന്ദനത്തിൻ പുതുഗന്ധമോയിന്നിതാ
പൂത്തുലഞ്ഞീടുന്നു മനതാരിലായ്
അഞ്ജനക്കണ്ണനെ കണികാണ്മുയിന്നീ-
നറുവെണ്മയൂറും നയനങ്ങളാൽ

മഞ്ഞപ്പട്ടാടയുടുത്തൊരാ മേനിയെ
ഒരു ചിത്രക്കൂടിലായെന്നപോലോർക്കവേ
മയിൽ‌പ്പീലി പാറുമാ മോഹനരൂപമെൻ
മനതാരിൽ വിരിയുന്നു മെല്ലെ മെല്ലെ

ഒരുനറു തേജസ്സിനാലെയൊരുക്കുന്നു
നറുകണിയിന്നെനകതാരിലായ്
ഒരു പൊൻകണിയിന്നെനകതാരിലായ്...

ഒരു പനിനീർപ്പൂവ്

ഒരു വെള്ളിത്താരകം വാനിലുദിക്കുംപോൽ
മണ്ണിലുദിക്കുന്നു ചെന്താരകം
വിരിയുന്നിതാ മെല്ലെ ഒരു കൊച്ചുതണ്ടിലായ്
നറുശോഭയാർന്നൊരാ നീർമൊട്ടുകൾ

ഒരു പട്ടുമൊട്ടിന്മേൽ കോർത്തിണക്കുന്നിതാ
നാണിച്ചു നിൽക്കുന്നോരിതളുകളും
കുളിരൂർന്നു പൊഴിയുമാ വെൺമഴത്തുള്ളികൾ
നെറുകയിൽ സിന്ദൂരം ചാർത്തുന്നുവോ...

ഖൽബ്

ഖൽബിലെ പാട്ടിൻറെ ഈണവുമോർത്തുകൊ-
ണ്ടെന്നുടെ മനമിന്ന് ഒരു പാട്ടു മൂളവേ
തട്ടം മറക്കുമെൻ ഖല്ബിൻറെയുള്ളിലായ്
സ്വപ്നത്തിൻ മൊട്ടുകൾ മെല്ലെ വിരിയവേ

ഒപ്പനപ്പാട്ടിൻറെ താളത്തിലായിതാ
സ്വപ്നത്തിൻ ചുവടുകൾ മെല്ലെ വിടരവേ
മൈലാഞ്ചി കൈയ്യിലണിയും പകിട്ടുകൾ
ഖൽബിൽ വിരിയുന്ന മോഹങ്ങളല്ലയോ...

മോഹത്തിൻ മോട്ടിലായത്തറും പൂശി ഞാൻ
രാവിൻറെ മാറിലായ് ചായുന്നിതാ
വെണ്ണിലാവിൻറെ മാറിലായ് ചായുന്നിതാ...