2017 ഡിസംബർ 5, ചൊവ്വാഴ്ച

മാധവസംഗമം

വന്നു ഞാൻ ഗുരുവായൂരമ്പലനടയിലായ്
താമരക്കണ്ണനെ കണികാണുവാൻ
മാധവസംഗമമോർത്തുകൊണ്ടെൻ മനം
നിൻ വേണുഗാനത്തിലാണ്ടു മെല്ലെ

കുന്നിക്കുരുവിലും കണ്ടു ഞാൻ നിന്നുടെ
കള്ളത്തരത്തിൻ്റെ രൂപങ്ങളൊക്കെയും
അഷ്ടമിരോഹിണി നാളിലോ കണ്ണനു
ഒരു മണിത്തൊട്ടിലൊരുക്കുന്നിതാ

ഒരു തുലാഭാരത്താൽ ഗുരുവായൂർ വെണ്ണയി-
ന്നെനുണ്ണിക്കായി  നിവേദിക്കവേ
നിൻ തിരുനടയിൽ സമർപ്പിച്ചു ഞാനിന്നു
ഒരു പിടി പൊൻ  പണം കാണിക്കയായ്

ഒരു ചെറുവനമാല ചാർത്തിയെൻ കണ്ണൻ്റെ
കാൽക്കലായ് വന്നു നമസ്കരിക്കെ
എന്നിലെ നൊമ്പരം മാറ്റിടുവാനായ്
പവനപുരദീശനായ് വന്നു കണ്ണൻ
ഒരു നിർമ്മാല്യരൂപനായ് വന്നു കണ്ണൻ 

കൂടെവിടെ ?

സ്വപ്നമോ  അറിവീല ഒരു കൂടു കൂട്ടി ഞാൻ
ഗ്രാമത്തിലായൊരു കൊച്ചു കൂട്
തൈമാവും കശുമാവും കൈകോർപ്പൂ അവിടമായ്
ഒരു കായ്ക്കറിത്തോട്ടമുടലെടുപ്പൂ
മുത്തശ്ശി പഴങ്ങളും തുമ്പയും മുല്ലയും
സ്നേഹത്തിൻ ഗന്ധം പരത്തി മെല്ലെ

കൊലുസുകൾ കൊഞ്ചിച്ചോഴുകുന്നൊരരുവിയും
ചാഞ്ചാടും പൊൻ കതിർപ്പാടങ്ങളും
എന്നും കൊളുത്തുമാ ദീപനാളത്തിലായ് 
മിന്നുന്ന ചെറുമൺച്ചുവരുകളും
വേനൽപ്പിണക്കമോ മായ്ക്കുന്നു മുറ്റത്തെ
സ്നേഹമാമൊരു കൊച്ചു തണ്ണീർക്കിണർ

ആരോ കൊളുത്തും ചിതയിലെരിഞ്ഞുവോ 
കനവാൽ പടുത്തൊരാ കൊച്ചുകൂട്
ഒരു കഥപോലും പറയാതകന്നുപോയ്
കഥയാലെരിഞ്ഞോരെൻ കൊച്ചുകൂട്
മധുരിക്കുമോർമ്മയെരിഞ്ഞടങ്ങി വീണ്ടും
മൊട്ടിട്ടു പുതിയൊരു വർണ്ണസ്വപ്നം
കണ്ണീർക്കിനാവാൽ പടുത്തുയർത്തി  ഞാനെൻ
ഒരു കൊച്ചുകൂടെന്നെരിഞ്ഞ സ്വപ്നം 
ആരും കെടുത്താത്ത കുഞ്ഞുസ്വപ്നം

2017 ഡിസംബർ 4, തിങ്കളാഴ്‌ച

കാണാമറയത്ത്‌

ഒന്നു മയങ്ങുന്ന  നേരത്തു ചാരെ വന്നെ-
നുണ്ണിക്കണ്ണനാ ഗീതമോതി
വന്നു ചിരിതൂകി നിന്നു എൻ മുന്നിലാ-
പീലി വിടർത്തിയെൻ കണ്ണനുണ്ണി
പനിനീർ ദളം പോലെ വിടരുന്ന കണ്ണുകൾ
സ്വപ്നമാം മൊട്ടുകൾ വിതറിയെന്നിൽ
മഞ്ഞപ്പാട്ടാടയുടുത്തൊരെൻ കണ്ണൻ്റെ
ശോഭയെന്നിൽ മെല്ലെ വന്നണഞ്ഞു
ഗോപീതിലകമണിഞ്ഞിതാ കണ്ണനി-
ന്നെൻ മടിത്തൊട്ടിലിൻ ചാരെ വന്നു
യദുകുല ഗോപികമാരുടെ കാലൊച്ച 
എൻ്റെ പൊന്നുണ്ണിയെ തൊട്ടുണർത്തി
ഒരു ചെറു പുഞ്ചിരി നേർന്നുകൊണ്ടെന്നുണ്ണി-
യെന്നിൽ നിന്നെവിടെയോ പോയ്‌ മറഞ്ഞു